മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ഏഴുമറ്റൂർ കൈമല പുത്തൻപുരക്കൽ വീട്ടിൽ ഷാർഫിൻ സെബാസ്റ്റ്യൻ (മായാവി – 24) ആണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.590 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ലഹരിമാഫിയ സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ നീക്കം.
പിടിയിലായ ഷാർഫിനെ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി വരികയാണ്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റ് കണ്ണികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.എന്നാല്‍ ഇന്നലെ ഉച്ചയോടെ പിടിയിലായ പ്രതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് വൈകിയെന്ന ആക്ഷേപം ഇതിനിടെ ശക്തമായി ഉയരുന്നുണ്ട്.






























