ഡെൻവർ : ഡേറ്റിങ് ആപ്പുകൾ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് ശേഷം ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഡേറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് യു.എസിലെ ഡെൻവറിൽ നിന്ന് പുറത്തുവന്ന വിചിത്രമായ ഒരു വാർത്തയാണ് ഇന്നത്തെ ഹിറ്റ്. ഡേറ്റിങ് ആപ്പിൽ ആവശ്യത്തിന് പെൺകുട്ടികൾ ഇല്ലാത്തതിനാൽ ഒരു യുവാവ് ആപ്പ് സർവീസ് പ്രൊവൈഡർക്കെതിരെ കോടതിയെ സമീപിച്ചതാണ് വാർത്ത.
ആപ്പിൽ വളരെ കുറച്ച് പെൺകുട്ടികൾ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാൻ ക്രോസ് എന്ന 29കാരൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഡെൻവർ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സർവീസ് പ്രൊവൈഡർ ആയ എച്ച്.എം.സെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.
ആപ്പിന്റെ ശരിക്കുള്ള അവസ്ഥയെ കമ്പനി പെരുപ്പിച്ചുകാട്ടി എന്നും പരാതിയിൽ പറയുന്നു. വഞ്ചന കുറ്റം ചുമത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. 25 മുതൽ 35 വരെ പ്രായത്തിലുള്ള നിരവധി പെൺകുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായി യുവാവ് പറയുന്നു. എന്നാൽ വലിയ പണം നൽകി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയിൽ വെറും അഞ്ച് പെൺകുട്ടികൾ മാത്രമാണ് ആപ്പിൽ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു.