തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് വെകിയ സന്ദർഭത്തിൽ പുന്നപ്രയിൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളു.
നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലങ്കിൽ വാഹനങ്ങൾ കണ്ടെത്തണം. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും പുന്നപ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.