റാന്നി: പ്രായമുള്ളവര്‍ക്ക് സുരക്ഷാ മുന്‍കരുതലായി കോവിഡ് വാക്സിന്‍ അധിക ഡോസ് എന്ന പേരില്‍ കുത്തിവെച്ച് കബളിപ്പിച്ചതായി ആരോപണം. റാന്നി ഉതിമൂട് വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ചരിവുകാലായില്‍ ചിന്നമ്മ ജോയി(66) ആണ് കബളിപ്പിക്കലിന് ഇരയായത്. കോവിഡിന്റെ പുതിയ വകഭേതം പടരുന്നതിനാല്‍ സുരക്ഷക്കായി വീടുകളിൽ വന്ന് വാക്സിൻ എടുക്കുന്നതായി പറഞ്ഞാണ് കുത്തിവെച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഇരുചക്രവാഹനത്തിലെത്തിയ യുവാവാണ് ചിന്നമ്മയെ കുത്തിവെച്ചത്. ഉച്ചയോടെ വിദേശത്തു നിന്നും മകള്‍ അമ്മയെ വിളിച്ചതോടാണ് സംഭവം പുറത്തറിഞ്ഞത്. മകളോട് ആശുപത്രിയില്‍ നിന്നും ഒരു യുവാവെത്തി വാക്സീന്‍ കുത്തിവെച്ചതായി അറിയിച്ചു. പന്തികേട് തോന്നിയ മകള്‍ ഈ വിവരം വാര്‍ഡംഗത്തെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡംഗം താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അന്വേഷിച്ചെങ്കിലും ഇങ്ങനെ വാക്സീന്‍ എടുക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. അതോടെ ഭയന്ന ചിന്നമ്മയെ ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണത്തിനായി റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരേയും ആരോഗ്യനിലയില്‍ മാറ്റം വരാത്തതിനാല്‍ പ്രശ്നമില്ലെന്ന് കരുതുന്നുവെന്നും എന്നാല്‍ സംഭവം അതീവ ഗൗരവതരമാണെന്നും അധികൃതര്‍ പറഞ്ഞു. ഇങ്ങനെ വാക്സീന്‍ വീട്ടിലെത്തി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരാതി കിട്ടിയില്ലെങ്കിലും സിസിടിവികള്‍ കേന്ദ്രീകരിച്ച് സംഭവം അന്വേക്ഷിക്കാനാണ് പോലീസ് തീരുമാനം.