കൊല്ലം : ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം. മൂന്ന് സർക്കാർ ആശുപത്രികളിലെ അവഗണയെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്നും യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം എസ്.എ.ടി ആശുപത്രികൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിൽസ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്.എ.ടി യിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ഡിഎംഒ അറിയിച്ചു.