ഓച്ചിറ : പ്രസവത്തെത്തുടർന്നുള്ള അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. കൊറ്റമ്പള്ളി കന്നേലി കുഴിവേലിൽ (പത്മാലയത്തിൽ) സന്തോഷിന്റെ ഭാര്യ പൊന്നു (31) ആണു മരിച്ചത്. യുവതിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ അനാസ്ഥയാണു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. പരാതിയെത്തുടർന്ന് ഓച്ചിറ പോലീസ് കേസെടുത്തു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ശനിയാഴ്ച 4.22 നാണു പെൺകുഞ്ഞിനു ജന്മം നൽകിയത്.
അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.45നു മരിച്ചു. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഓച്ചിറയിലെ ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം പ്രതിരോധിക്കാൻ രക്തം നൽകുകയോ ഡോക്ടറുടെ സേവനമുള്ള ആംബുലൻസ് സൗകര്യം ഒരുക്കുകയോ ചെയ്തില്ല എന്നാണു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
ക്ലാപ്പന വരവിള ആലുംമൂട്ടിൽ സുരേഷ് ബാബു, ശ്രീദേവി ദമ്പതികളുടെ ഏക മകളാണു പൊന്നു. 8 വയസ്സുള്ള ആത്മജയാണു പൊന്നുവിന്റെ മറ്റൊരു മകൾ. വർഷങ്ങളായി ഇവർ ഭർത്താവിനൊപ്പം ദുബായിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു നാട്ടിലെത്തിയത്. മൃതദേഹം പ്രത്യേകം മെഡിക്കൽ സംഘം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സംസ്കാരം ഇന്ന് ക്ലാപ്പനയിലെ കുടുംബവീട്ടിൽ. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു യുവതിയുടെ ചികിത്സാ രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സൗകര്യമില്ലെന്നും അപ്രതീക്ഷിതമായ അമിത രക്തസ്രാവം നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചശേഷമാണു യുവതിയെ വിദഗ്ധ ചികിത്സയ്ക്കു മെഡിക്കൽ കോളജിലേക്കു മാറ്റിയതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ദുബായിലെ ഓച്ചിറ സ്വദേശികളുടെ കൂട്ടായ്മയായ ‘ഒരുമ’ യുടെ സജീവ പ്രവർത്തകരായിരുന്നു സന്തോഷും പൊന്നുവും. ഭാര്യയുടെ മരണത്തെത്തുടർന്നു സന്തോഷ് ഇന്നലെ നാട്ടിലെത്തി.