കൊച്ചി : മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്. ഏഴ് യുവതികൾ ഉൾപ്പെടെ 17 പേരെ പോലീസ് തിരിച്ചറിഞ്ഞു. സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിൽ നിന്നാണ് പാർട്ടികളിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞത്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിലായിരുന്നു ദൃശ്യങ്ങൾ. പലരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകൾ റജിസ്റ്റർ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരെക്കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലിൽ പോലീസിനു ലഭിച്ചിട്ടുണ്ട്.
മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടത്തിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന് എതിരെ എക്സൈസും കേസ് റജിസ്റ്റർ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്. മോഡലുകൾ പങ്കെടുത്ത ഒക്ടോബർ 31ലെ പാർട്ടിയിൽ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകൾ പരിശോധിച്ചും തെളിവുകൾ കണ്ടെത്തിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.കെ അനിൽകുമാർ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്നു നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നേരത്തെ എക്‌സൈസ് റദ്ദാക്കിയിരുന്നു.