കരീംനഗർ: തെലങ്കാനയിലെ കരീംനഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കർഷകത്തൊഴിലാളിയായ പൈതാരി മൊഗിലി(52)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയായ ബംഗാരപ്പു മഹേഷി(40)നെ പോലീസ് അറസ്റ്റ്ചെയ്തത്. പ്രതിയുടെ പെൺസുഹൃത്തിനെ മൊഗിലി നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇവരുടെ രഹസ്യബന്ധം മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ച ചോരപുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് യൂട്യൂബിൽ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടതിന്റെ തെളിവുകൾ ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.





























