പത്തനംതിട്ട : എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുലശേഖരപതി ലബ്ബാ വീട്ടില്‍ ഉമ്മര്‍ ഖാനെ(19)യാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് ഡെല്‍വിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന കേസിലാണ് ഒളിവിലായിരുന്ന പ്രതിയെ ചെന്നൈയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിൽ കുടുക്കിയെന്നാരോപിച്ച് പ്രതിയുടെ മാതാവ് ഷീജ അസീസ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഏപ്രിലില്‍ പത്തനംതിട്ടയില്‍ നടന്ന എം.ജി. സര്‍വകലാശാല കലോത്സവത്തിനിടെ കുലശേഖരപതിയിലുള്ള കെ.എസ്.യു നേതാവിനടക്കം മര്‍ദനമേറ്റിരുന്നു. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപണമുയര്‍ന്നു. മര്‍ദനമേറ്റയാള്‍ക്ക് വേണ്ടിയുള്ള തിരിച്ചടിയാണ് ഡെല്‍വിന് നേരെ ഉണ്ടായത്. മൈലപ്രയില്‍ വെച്ച് ഒമ്പതു പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഇതില്‍ നാലു പേരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ചെന്നൈയില്‍ പിടിയിലായ ഉമ്മര്‍ഖാനുമായി പോലീസ് സംഘം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ശേഷിച്ചവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ഉപയോഗിച്ചു കൊണ്ടിരുന്ന സിം പാലക്കാട് വെച്ച് ഉമ്മര്‍ഖാന്‍ ഒടിച്ചു കളഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പുതിയ സിം എടുത്തതായി പോലീസിന് വിവരം കിട്ടി. തുടര്‍ന്ന് ഫോണിന്റെ ഐഎംഇഐ നമ്പര്‍ വെച്ച് പുതിയ സിം ലൊക്കേറ്റ് ചെയ്ത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് ഉമ്മര്‍ഖാനെ കസ്റ്റഡിയില്‍ എടുത്തത്. സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കള്‍ മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ചായിരുന്നു മാതാവ് ഷീജയും ബന്ധുക്കളും പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയത്. വിവരം അന്വേഷിക്കാനെത്തിയ തന്നെ പോലീസുകാര്‍ ദേഹോപദ്രവം ചെയ്തതായും ഇവര്‍ പറയുന്നു. ഉമ്മര്‍ഖാന്‍ കേസില്‍ മൂന്നാം പ്രതിയാണ്. എന്നാല്‍ ഒളിവിലായിരുന്നില്ല.
പഠന ആവശ്യത്തിനാണ് ചെന്നൈയിലേക്ക് പോയത്. മകനെ കാണാനും വിവരം അന്വേഷിക്കാനും വേണ്ടി സ്‌റ്റേഷനിലെത്തിയപ്പോള്‍ വനിതാ പോലീസ് അടക്കം മര്‍ദിച്ചതായി ആരോപിച്ചായിരുന്നു കുത്തിയിരുപ്പ് സമരം. മകന്‍ നിരപരാധിയാണെന്നും രാഷ്ട്രീയമില്ലെന്നും മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നു എന്നും ഷീജ അസീസ് പറഞ്ഞു. നഗരത്തിലെ വ്യാപാര സ്ഥാപനം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിരോധമാണ് സി.പി.എം നേതാക്കള്‍ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടാന്‍ കാരണമെന്നും ഷീജ ആരോപിച്ചു.