ബേപ്പൂർ: ബേപ്പൂരിൽ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് യുവാവിനെ പോലീസ് പിടികൂടി. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ആളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ബംഗാൾ സ്വദേശിയാണ്. പാകിസ്ഥാൻ സ്വദേശിയായ ഒരാളുമായി യുവാവ് നിരന്തരം വാട്സാപ് ചാറ്റ് നടത്തുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ തനിക്ക് യുട്യൂബ് ചാനൽ ഉണ്ടെന്നും ഇതുവഴി പരിചയപ്പെട്ടാണ് പാക് സ്വദേശിയുമായി വാട്സാപ് ചാറ്റ് നടത്തിയതെന്നുമാണ് യുവാവ് പറയുന്നത്. എന്നാൽ യുവാവിന്റെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇയാളുടെ രേഖകളും ഫോണും മറ്റും പോലീസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഉച്ചയ്ക്ക് ഹാർബറിൽ എത്തിയ ഇയാളെ സംശയം തോന്നിയാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ബോട്ടിൽ ജോലിക്ക് എത്തിയതാണെന്നായിരുന്നു മൊഴി. എന്നാൽ ഏതു ബോട്ടിലാണെന്ന് ഇയാൾക്ക് വ്യക്തമാക്കാനായില്ല. ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് റോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രേംജിത്ത് പറഞ്ഞു.






























