ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്തോഷ് ഡി. വൈദ്യ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. ജൂലൈ 29 വൈകുന്നേരം 6 മണി വരെയുള്ള കണക്കുകൾ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ശൈലേന്ദ്ര മണി ത്രിപാഠി കേന്ദ്രസർക്കാരിനെതിരെ നൽകിയ കേസിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികൾക്കെതിരെ ദില്ലി പോലീസോ മറ്റ് അധികാരികളോ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ല. എന്നാൽ സുപ്രീം കോടതി നിർദ്ദേശിച്ചതുപോലെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ഈ സംരക്ഷണം ലഭിക്കില്ല. നിലവിൽ അറസ്റ്റിലാവുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടുള്ളവരുടെ കേസുകൾ വേഗത്തിൽ പുനഃപരിശോധിക്കും. അവരെ ഉടൻ തന്നെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യക്തികൾക്കെതിരെ ഇനി തുടർനടപടികളോ അന്വേഷണമോ ഉണ്ടാകില്ലെന്നും ഈ വിഷയം പൂർണ്ണമായും അവസാനിപ്പിച്ചതായി കരുതുമെന്നും സർക്കാർ അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് ഡൽഹി ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണർ, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ഡയറക്ടർ എന്നിവർക്ക് അടിയന്തര തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്.





























