പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്ലാവിൽ ചക്ക കെട്ടി തൂക്കി ഹെൽമറ്റ് ധരിച്ചും കണ്ണൂരിൽ നടന്ന ആരോഗ്യമന്ത്രിയുടെ നാടകം തെളിയിച്ചാൽ സൗജന്യമായി നൽകാൻ കുഴിമന്തിയുമായി എത്തിയുമായാണ് സമരം നടത്തിയത്. ആശുപത്രി വളപ്പിലെ പ്ലാവിൽ ചക്ക കെട്ടി തൂക്കി, ഹെൽമറ്റ് ധരിച്ചുകൊണ്ട് നടത്തിയ സിംബോളിക് സമരത്തിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഒരു മന്ത്രിക്ക് ചെറിയൊരു അപകട സാധ്യത ഉണ്ടായാൽ ആരോഗ്യവകുപ്പ് ഞെട്ടും, എന്നാല്‍ പാവപ്പെട്ട രോഗിയുടെ തലയിൽ ചക്ക വീണാൽ ‘ഒരു കുഴപ്പവുമില്ല’ എന്ന് പറയുന്ന നീതിയാണ് കേരളത്തിൽ നടക്കുന്നത് എന്ന സന്ദേശമാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയത്. വീണാ ജോർജ്ജിന് പരിക്കേറ്റെന്ന വാർത്ത വന്നപ്പോൾ ആരോഗ്യവകുപ്പ് അടിയന്തിര വിശദീകരണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണ സംഭവത്തെ നിസ്സാരവത്കരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഇത് അപകടമല്ല, ഭരണ അനാസ്ഥയുടെ ഫലമാണ്. മന്ത്രിമാർക്ക് ഒരു നീതി, സാധാരണ രോഗികൾക്ക് മറ്റൊരു നീതി –ഇതാണ് പിണറായി സർക്കാരിന്റെ ആരോഗ്യനയമെന്നും നേതാക്കള്‍ ആരോപിച്ചു. നഹാസ് പത്തനംതിട്ട, ആരിഫ് എം.സി, അരവിന്ദ് ചന്ദ്രശേഖർ, കാർത്തിക്ക് മുരിങ്ങമംഗലം, സുഹൈൽ നജീബ്, എൻ നിഷാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.





























