തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. യൂത്ത് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായി മാറിയെന്നാണ് റിയാസിന്‍റെ വിമർശനം. വ്യാജ ഐ ഡി കാർഡ് നിർമ്മാണം, ഷൂ ഏറ്, ചീമുട്ട ഏറ് എന്നിവയൊക്കെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസിന്‍റെ പ്രധാന പരിപാടികളെന്നും റിയാസ് വിമർശിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഇന്നുണ്ടായ സംഘർഷത്തിന്‍റെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെയും പൊതുമരാമത്ത് മന്ത്രി വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആ സ്ഥാനത്തിരിക്കാൻ നാണമുണ്ടോയെന്നായിരുന്നു റിയാസിന്‍റെ ചോദ്യം.
യൂത്ത് കോൺഗ്രസിന്‍റെ മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പോലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പോലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ അഴിഞ്ഞാട്ടമാണ് നടന്നതെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടത്.





























