മധുര : വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ചു കത്തിച്ച ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് മധുരയിലെ അവണിയപുരത്താണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ എസ്.ജ്യോതിമണി (22) യെ പോലീസ് അറസ്റ്റ് ചെയ്തു. ഷോലവന്ദൻ സ്വദേശിനി എസ്.ഗ്ലാഡിസ് റാണി (21) ആണ് കൊല്ലപ്പെട്ടത്.
കോളജ് വിദ്യാര്‍ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഗ്ലാഡിസ്റാണി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ജ്യോതിമണിയും കുടുംബവും വഴങ്ങിയില്ല. തുടര്‍ന്നു യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സമയനെല്ലൂർ പോലീസ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്.
വിവാഹത്തിനുശേഷം ഗ്ലാഡിസിന്റെ വീട്ടിലാണ് ഇരുവരും നിന്നിരുന്നത്. ബുധനാഴ്ച, കോളജിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ എന്നുപറഞ്ഞാണ് ഗ്ലാഡിസും ജ്യോതിമണിയും വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകിയും തിരിച്ചെത്താതുകൊണ്ട് ജ്യോതിമണിയെ ഫോണിൽ വിളിച്ചപ്പോൾ ഗ്ലാഡിസ്റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്നാണ് പറഞ്ഞത്.
തുടർന്ന് വ്യാഴാഴ്ച ഗ്ലാഡിസിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ജ്യോതിമണിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തവരുന്നത്. ഗ്ലാഡിസിനെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തിട്ടുണ്ട്.