ഉത്തര്‍പ്രദേശ് : രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നല്‍കിയില്ല ഹോട്ടലുടമയെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. രാത്രി 11 മുതല്‍ രാവിലെ 5 വരെയായിരുന്നു കര്‍ഫ്യൂ. ഹാപൂര്‍ സ്വദേശിയായ 27 വയസുള്ള ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. കപില്‍ എന്നാണ് ഇയാളുടെ പേരെന്ന് പോലീസ് വ്യക്തമാക്കി.
കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്‍റെ കടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കപില്‍ ഇവരെ അറിയിച്ചു. ഇതോടെ കടയിലേക്ക് എത്തിയ യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ കപിലിനോട് രൂക്ഷമായി തര്‍ക്കിച്ച ശേഷം മടങ്ങി. പുലര്‍ച്ചെ 3.30ഓടെ ഇവര്‍ വീണ്ടും കടയിലെത്തി കപിലിനെ വെടിവച്ച് വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
പരി ചൌക്കിന് സമീപം ഓരാള്‍ക്ക് വെടിയെറ്റെന്ന വിവരത്തേതുടര്‍ന്നാണ് പോലീസ് ഇവിടേക്ക് എത്തുന്നത്. സംഭവത്തില്‍ ആകാശ്, യോഗേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി കപിലിന്‍റെ കടയിൽ സ്ഥിരം എത്തിയിരുന്നവരാണ് അക്രമികള്‍.






























