വൈക്കം: ഇത്തിപ്പുഴ അറയ്ക്കല്‍ വീട്ടില്‍ അശോകന്റെ മകള്‍ അഞ്ജുവും (40), ഇവരുടെ മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരും കഴിഞ്ഞ ദിവസമാണ് യു.കെയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണൂര്‍ ഇരിക്കൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സാജു ബ്രിട്ടീഷ് പോലീസിന്റെ കസ്റ്റഡിയിലാണ്. ജീവയും ജാന്‍വിയും വര്‍ഷങ്ങളായി വൈക്കത്തെ വീട്ടിലായിരുന്നു. വീടിന് മാത്രമല്ല, നാടിനും പൊന്നോമനകളായിരുന്നു ഇവര്‍. കൊലപാതകമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുകിട്ടാന്‍ രണ്ടാഴ്ച എടുക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ വേണ്ടിവരും.
അഞ്ചുവിന്റെയും മക്കളുടയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍ (യുക്മ) സ്വീകരിക്കുമെന്ന് കുടുംബത്തെ അറിയിച്ചു. അസോസിയേഷനുവേണ്ടി യുകെയിൽ അഭിഭാഷകനായ യുക്മ സ്പോക് പേഴ്സൺ അഡ്വ.എബി സെബാസ്റ്റിയൻ പ്രമുഖ സന്നദ്ധ പ്രവർത്തകൻ ജഗദീഷ് എന്നിവർ അഞ്ചുവിന്റെ പിതാവ് അശോകനെ വീട്ടിലെത്തി സന്ദർശിച്ചു.
എം.എല്‍.എ സി.കെ ആശ, ജില്ലാ പഞ്ചായത്ത് മെമ്പർ പുഷ്പമണി, വാർഡ് മെമ്പർ ധന്യ എന്നിവരും ഇവരോടൊപ്പം എത്തിയിരുന്നു. സി.കെ ആശ എം.എല്‍.എ എംബസിയുമായും നോർക്കയുമായും ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടൽ ഉറപ്പാക്കിയതായി അറിയിച്ചു. അഞ്ചുവിന്റെ കുടുംബത്തിന് ചെയ്തുകൊടുക്കാൻ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ജുവിനോടൊപ്പം ജോലിചെയ്തിരുന്ന മനോജ് മാത്യു യുകെയിലെ വിവിധ സംഘടനകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ കെറ്ററിങ്ങ് മലയാളി അസോസിയേഷൻ നേതാക്കളായ സിബു ജോസഫ്, ബെന്നി ജോസഫ് എന്നിവരുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മൃതദേഹങ്ങൾ കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങള്‍ യുകെയിൽ ഏകോപിപ്പിക്കുന്നു.































