ന്യൂയോർക്ക് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ലെന്നും മംദാനി വ്യക്തമാക്കി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ നഗരത്തിലെ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി പറഞ്ഞിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാര്യത്തിലും ഇതേ സമീപനം തന്നെയായിരിക്കും സ്വീകരിക്കുകയെന്ന് സോഹ്റാൻ മംദാനി പറഞ്ഞിരുന്നു. ഐസിസി വാറന്റുകൾ നടപ്പിലാക്കാൻ ഒരു യു.എസ്. നഗരത്തിനുള്ള നിയമപരമായ അധികാരം, യു.എസ്സിൽ അന്താരാഷ്ട്ര നിയമത്തിനുള്ള പങ്ക് എന്നിവയെച്ചൊല്ലി സോഹ്റാൻ മംദാനിയുടെ പ്രസ്താവനകൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ ന്യൂയോർക്കിന് അധികാരമില്ലെന്ന് മംദാനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മാംദാനി പറഞ്ഞതിന് പിന്നാലെ, അദ്ദേഹം അമേരിക്ക സന്ദർശിക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഗസ്സ യുദ്ധത്തിനിടെയാണ് യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.





























