ന്യൂഡല്‍ഹി : ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളായ സൊമാറ്റോ, സ്വിഗ്ഗി പോലെയുളളവയെ റെസ്റ്റോറന്റുകളായി കണക്കാക്കാനും അവ നൽകുന്ന സപ്ലൈകളിൽ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കാനുമുള്ള നിർദ്ദേശം ജി.എസ്.ടി കൗൺസിൽ വെള്ളിയാഴ്ച ചർച്ച ചെയ്തേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുന്ന യോഗത്തിൽ കൗൺസിൽ പരിഗണിക്കാനിരിക്കുന്ന നാല് ഡസനിലധികം നിർദ്ദേശങ്ങളിൽ ഒന്നാണിത്. വിഷയം കൗൺസിൽ അംഗീകരിക്കുകയാണെങ്കിൽ, നികുതി നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷനുകൾക്ക് അവരുടെ സോഫ്റ്റ്‍വെയറിൽ മാറ്റങ്ങൾ വരുത്താൻ നിശ്ചിത സമയം നൽകുമെന്നാണ് റിപ്പോർട്ട്.
ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചു കഴിഞ്ഞാൽ, ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ റെസ്റ്റോറന്റുകൾക്ക് പകരമായി ജി.എസ്.ടി ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടിവരും. ഉപഭോക്താക്കൾക്ക് അധിക നികുതി ഭാരം ഉണ്ടാകാത്ത രീതിയിൽ നടപ്പാക്കാനാണ് നിർദ്ദേശം.