മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ തയ്യാറായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. 50 പേർക്ക് വരെ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുന്ന “ഇന്ത്യയിലെ ആദ്യത്തെ വലിയ ഓർഡർ ഫ്ലീറ്റ്” ആണ് സോമറ്റോ അവതരിപ്പിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇതിനായി സോമറ്റോ ഒരുക്കിയിരിക്കുന്നത്. ഫ്‌ളീറ്റിലെ വാഹനങ്ങളുടെ എണ്ണം സോമറ്റോ വ്യക്തമാക്കിയിട്ടില്ല, വലിയ ഓർഡറുകൾ നൽകുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. ഇതിലൂടെ കാറ്ററിംഗ് ബിസിനസ്സിലേക്ക് പ്രവേശിക്കാൻ സൊമാറ്റോ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ഒരുമിച്ച് വലിയ അളവിൽ ഭക്ഷണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ നേരിടുന്ന പ്രശനങ്ങൾ ഇതോടെ പരിഹരിക്കപ്പെടുമെന്ന് സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപീന്ദർ ഗോയൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ ഇലക്ട്രിക്ക് വാഹനങ്ങളിൽ കൂളിംഗ് കമ്പാർട്ടുമെൻ്റുകൾ, ഹോട്ട് ബോക്‌സുകൾ എന്നിവ കൂടി സൊമാറ്റോ ഉൾപ്പെടുത്തും. നിലവിൽ ഈ കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന പ്രക്രിയയിലാണെന്നും ദീപീന്ദർ ഗോയൽ പറഞ്ഞു. വിപണി വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിൽ ഭക്ഷ്യ വിതരണത്തിനായി കൂടുതൽ ശ്രദ്ധ നൽകാനാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്. 2023 ജൂണിൽ സൊമാറ്റോ മൾട്ടി-കാർട്ട് ഫീച്ചർ അവതരിപ്പിച്ചിരുന്നു, ഒരേ സമയം ഒന്നിലധികം റെസ്റ്റോറൻ്റുകളിൽ നിന്ന് ഓർഡർ ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. മാർച്ച് 20 ന് സസ്യാഹാരികളായ ഉപഭോക്താക്കളെ പ്രത്യേകമായി പരിപാലിക്കുന്നതിനായി ഗ്രീൻ യൂണിഫോം ധരിച്ച ഡെലിവറി ജീവനക്കാർ എത്തുമെന്ന് സോമറ്റോ അറിയിച്ചെങ്കിലും ഇത് പിൻവലിച്ചു. ഡിസംബർ പാദത്തിലെ സൊമാറ്റോയുടെ ഏകീകൃത പ്രവർത്തന വരുമാനം 69 ശതമാനം വർധിച്ച് 3,288 കോടി രൂപയായി.





























