കോംഗോ: എബോളയുടെ ഏറ്റവും വേഗമേറിയ വ്യാപനം; കോംഗോയിൽ സ്ഥിതി ഗുരുതരം; മരണസംഖ്യ 600 കടന്നു ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വ്യാപനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇതിനകം 1,759 കേസുകൾ സ്ഥിരീകരിക്കുകയും 600 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രോഗം ഇപ്പോഴും നിയന്ത്രണാതീതമാണെന്നും അടുത്ത 28 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യത്തിൽ, ബൂൻഡിബുഗ്യോ വകഭേദത്തെ പ്രതിരോധിക്കുന്നതിനായുള്ള നിർണായകമായ ക്ലിനിക്കൽ ട്രയലുകൾ ജൂലൈ രണ്ടിന് കോംഗോയിൽ ആരംഭിച്ചു. ആയിരത്തിലേറെ രോഗികളെ ഉൾപ്പെടുത്തി നടത്തുന്ന ഈ പരീക്ഷണത്തിൽ മാപ്പ് ബയോഫാർമസ്യൂട്ടിക്കൽസിന്റെ MBP134 ആൻ്റിബോഡി ചികിത്സയും, ഗിലിയഡ് സയൻസസിന്റെ റെംഡിസിവിർ മരുന്നുമായുള്ള സംയുക്ത ചികിത്സയുമാണ് പരിശോധിക്കുന്നത്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വലിയ വ്യാപനത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.രോഗബാധിതരുടെ രക്തം, വിസർജ്യം, മറ്റ് ശാരീരിക സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ അവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെയോ മനുഷ്യരിലേക്ക് വൈറസ് എത്തുന്നു.
ശരീരത്തിൽ വൈറസ് പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ചിലരിൽ ഗുരുതരമായ രക്തസ്രാവവും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറും മൂലം മരണം സംഭവിക്കാം.
എബോള ഒരു വായുജന്യ രോഗമല്ല. അതിനാൽ ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗബാധിതരുമായോ മൃതദേഹങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, മാംസാഹാരങ്ങൾ ശരിയായി പാകം ചെയ്തു മാത്രം കഴിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവരെ എത്രയും വേഗം ഐസൊലേഷനിലാക്കി ചികിത്സ ലഭ്യമാക്കുക എന്നിവയാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന വഴികൾ. ശരിയായ മുൻകരുതൽ നടപടികളിലൂടെ ഈ മഹാമാരിയെ നേരിടാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.






























