തൃശൂർ: ഒരേ മീറ്റർ റീഡിംഗിൽ തുടർച്ചയായി വെള്ളക്കരം ഈടാക്കിയതിനാൽ കേരള വാട്ടർ അതോറിറ്റിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. ബിൽ തുക എങ്ങനെയാണ് കണക്കുകൂട്ടിയെടുത്തതെന്ന് അറിയുകയെന്നത് ഉപഭോക്താവിന്റെ അടിസ്ഥാന അവകാശമെന്ന് കമ്മീഷൻ അറിയിച്ചു. മീറ്റർ റീഡിംഗിൽ തുടർച്ചയായ മാസങ്ങളിൽ വ്യത്യാസം ഇല്ലാതിരിക്കെ തുടർച്ചയായ ജല ഉപഭോഗം കണക്കാക്കി വെള്ളക്കരം ഈടാക്കിയ കേരള വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്ന് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. കമ്മീഷൻ പ്രസിഡന്റ് ശ്രീ സി. ടി. സാബുവും അംഗങ്ങളായ ശ്രീമതി ശ്രീജ എസ്, ശ്രീ രാം മോഹൻ ആർ. എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, അന്തിക്കാട് ബ്ലോക്ക് സമർപ്പിച്ച പരാതിയിലാണ് നിർണായക വിധി. ദീർഘകാലമായി മതിയായ കുടിവെള്ള വിതരണം ലഭിക്കാതിരുന്നിട്ടും കേരള വാട്ടർ അതോറിറ്റി ജല ഉപഭോഗം രേഖപ്പെടുത്തി ബില്ലുകൾ നൽകിയതായി പരാതിയിൽ ആരോപിച്ചിരുന്നു. 2021 ജൂലൈ 23, സെപ്റ്റംബർ 20, നവംബർ 22 തീയതികളിൽ നൽകിയ മൂന്ന് ബില്ലുകളിലും മീറ്റർ റീഡിംഗ് 123 എന്ന നിലയിൽ തന്നെ തുടരുമ്പോഴും, ഓരോ ബില്ലിലും 4 കിലോലിറ്റർ വെള്ളം ഉപയോഗിച്ചതായി കണക്കാക്കി തുക ഈടാക്കിയിരുന്നു. മീറ്റർ റീഡിംഗിൽ യാതൊരു മാറ്റവുമില്ലാതെ ഉപഭോഗം രേഖപ്പെടുത്തി ബിൽ നൽകിയതിന്റെ അടിസ്ഥാനമെന്താണെന്ന് വിശദീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞില്ല. കേസിൽ നോട്ടീസ് ലഭിച്ചിട്ടും കേരള വാട്ടർ അതോറിറ്റി ഹാജരാകുകയോ മറുപടി സമർപ്പിക്കുകയോ ചെയ്തില്ല. ഇതോടെ കേസ് എക്‌സ് പാർട്ടിയായി പരിഗണിച്ച കമ്മീഷൻ പരാതിക്കാരൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു.
ഒരേ മീറ്റർ റീഡിംഗ് നിലനിൽക്കുമ്പോൾ ജല ഉപഭോഗം കണക്കാക്കി ബിൽ നൽകുന്നത് തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉപഭോക്താവിൽ നിന്ന് തുക ഈടാക്കുമ്പോൾ അതിന്റെ അടിസ്ഥാനവും കണക്കുകൂട്ടലും വ്യക്തമാക്കേണ്ടത് സേവനദാതാവിന്റെ ബാധ്യതയാണെന്നും, അത്തരം വിവരങ്ങൾ നൽകാതെ ബിൽ ചുമത്തിയത് ഉപഭോക്താവിന്റെ വിവരമറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. തുടർന്ന് അന്യായമായി ഈടാക്കിയ ₹1,323 തിരികെ നൽകാനും, പരാതിക്കാരന് ₹5,000 നഷ്ടപരിഹാരവും ₹5,000 കേസ്സെലവും നൽകാനും കമ്മീഷൻ ഉത്തരവിട്ടു. പരാതിദിനം മുതൽ തുക നൽകുന്നതുവരെ വർഷം 9 ശതമാനം പലിശ നൽകണമെന്നും നിർദേശിച്ചു. കൂടാതെ പരാതിക്കാരന് ഭാവിയിൽ മതിയായതും തടസ്സരഹിതവുമായ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്നും കേരള വാട്ടർ അതോറിറ്റിയോട് കമ്മീഷൻ നിർദേശിച്ചു.






























