തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ മുനുഷ്യച്ചങ്ങല കേന്ദ്ര അവഗണനയ്‌ക്കെതിരായ ചെറുത്തു നിൽപ്പിന്റെ പ്രധാന മുഖമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ കേന്ദ്രത്തിനെതിരായ സമരത്തിന്റെ വിശാലത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ട്.
കേന്ദ്ര അവഗണനയുണ്ടെന്ന് പറയുന്ന പ്രതിപക്ഷം യോജിച്ച സമരവുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് പറയുന്നത്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള പേരാട്ടത്തിൽ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞുനിൽക്കുകയാണ് കോൺഗ്രസ്. നിതി ആയോഗിന്റെ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം ഒരു മാതൃകയായി ലോകത്തിന് മുമ്പിൽ ഉയരേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 64000 കോടിയുടെ വിഹിതവും കുടിശികയും ലഭിച്ചാൽ സംസ്ഥാനത്തിന്റെ ചിത്രം മാറും. ഇതുവരെ സംസ്ഥാനത്തിന് 107500 കോടി രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.





























