നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പത്തുവയസുകാരിയായ വീട്ടുജോലിക്കാരിയെ അഞ്ചു ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത. ഈ ദിവസങ്ങളിലെല്ലാം കുട്ടി പട്ടിണിയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. ബേസ-പിപ്ല റോഡിലെ അഥർവ നഗരിയിലെ വീട്ടിൽ താമസിക്കുന്ന താഹ അർമാൻ ഇസ്തിയാഖ് ഖാൻ -ഹിന ദമ്പതികളാണ് പെൺകുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. പെൺകുട്ടിയെ കുളിമുറിയിൽ പൂട്ടിയിട്ട് കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത ശേഷം വാതില്‍ പൂട്ടി ദമ്പതികള്‍ സ്ഥലം വിടുകയായിരുന്നു.
വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായി ഫ്‌ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണ് പെണ്‍കുട്ടിയെ കണ്ടത്. തുടർന്ന് ജീവനക്കാർ അയൽവാസികളെ വിവരമറിയിക്കുകയും പൂട്ട് തകർത്ത് പെൺകുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. താഹ അർമാനെ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഹിനയും ഭാര്യാസഹോദരനായ അസ്ഹറും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.





























