കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാഞ്ച്രപാറയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ വൻ സാമ്പത്തിക തട്ടിപ്പ്. കണക്കിൽപ്പെടാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടറുകളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു. കാഞ്ച്രപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ബിസ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഫണ്ട് ദുരുപയോഗം ചെയ്യൽ, വഞ്ചന, കബളിപ്പിക്കൽ എന്നിവ ചൂണ്ടിക്കാട്ടി ദാസൻ ചന്ദ്ര എന്നയാൾ നൽകിയ പരാതിയെത്തുടർന്നാണ് ബിസ്‌പൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ ബികാഷ് ചന്ദ്ര പാലിന്റെ വിശ്വസ്‌തനാണ് ദാസൻ ചന്ദ്ര. സ്‌കൂൾ ജീവനക്കാരായ കമൽ അധികാരി, ഗൗതം ഘോഷ് ദസ്‌തിദാർ, സ്‌കൂൾ അക്കൗണ്ടന്റ് അഭിക് കുമാർ നാഗ്, സയൻ പാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ സ്‌കൂളിലെ ലോക്കർ തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ സ്‌കൂളിലെ അക്കൗണ്ടന്റ്, ജൂനിയർ ഇക്കൗണ്ടന്റ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഏത് രീതിയിൽ തട്ടിച്ച പണമാണ് കണ്ടെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണെന്നും പരാതിയിൽ പരാമർശിച്ചിരിക്കുന്ന നാല് പേർക്കെതിരെയോ അവർക്കെതിരെയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.





























