ന്യൂഡൽഹി : ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക അകാരണമായി തള്ളിക്കളഞ്ഞെന്നും ഝാർഖണ്ഡിൽ കൃത്യമായി പേരുപോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. മധ്യപ്രദേശിലെ ബിജെപി മന്ത്രിമാരുടെ സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസിന്റെ പത്രിക തളളിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ വോട്ട് ചോരിക്ക് പകരം സീറ്റ് ചോരിയാണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു. സംസ്ഥാന തലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





























