തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറുമായ ആർ സുഗതൻ വട്ടിയൂർക്കാവിൽ കെ മുരളീധരന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ആളെന്ന് എ എ റഹീം എംപി. അതിന്റെ നന്ദിയെന്ന വണ്ണമാണ് സുഗതനെ അറസ്റ്റ് ചെയ്‌ത പോലീസ് നടപടിയെ കെ മുരളീധരൻ എതിർത്തതെന്നും എ എ റഹീം ആരോപിച്ചു. സുഗതന്റെ പേരിൽ പതിനൊന്ന് കേസുകളുണ്ട്. രാഷ്ട്രീയമായി സമരം ചെയ്തതിന്റെ പേരിലുള്ള കേസുകളല്ല അയാൾക്കെതിരെയുള്ളത്. എന്താണ് സുഗതന്റെ ബാക്ഗ്രൗണ്ട് എന്നും എംപി ചോദിച്ചു. രാഷ്ട്രീയ കേസുകൾക്ക് കാപ്പ ചുമത്താറില്ല. നല്ല ഒന്നാന്തരം ഗുണ്ടാ പ്രവർത്തനം നടത്തിയ ആളാണ് സുഗതൻ. കെ മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഗുണ്ടാ സംഘത്തെ പരസ്യമായി ബിജെപി പിന്തുണയ്ക്കുകയാണ്. രണ്ട് ദിവസമായി മേയർ മുതൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ സുഗതന് വേണ്ടി മുറവിളി കൂട്ടുന്നു.
തിരുവനന്തപുരത്തെ മാഫിയവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി. സുഗതനെ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ച് പിടികൂടിയതിനെതിരെ കെ മുരളീധരൻ പ്രതികരിച്ചിരുന്നു. പോലീസ് അനാവശ്യ ടെൻഷൻ ശ്രീപുഷ്ടിച്ചെന്നും വെടിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു കെ മുരളീധരൻ പ്രതികരിച്ചത്. സ്ഥലം എംഎൽഎ എന്ന നിലയിൽ പ്രശ്‌നങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ആയിരുന്നു മുരളീധരന്റെ പ്രതികരണം, കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് വെടിയുടെ ശക്തം മുഴങ്ങാൻ തുടങ്ങിയത്. വലിയ ശബ്ദം നിർത്തേണ്ട സമയമായെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എ എ റഹീം രംഗത്തെത്തിയത്. വധശ്രമക്കേസിൽ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതോടെയായിരുന്നു പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കീഴടങ്ങാൻ പോലീസ് സുഗതനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായിരുന്നുള്ള. തുടർന്ന് ഹൈക്കോടതി ഉത്തരവുമായി എത്തി സുഗതനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട് വളഞ്ഞ് അതിസാഹസികമായായിരുന്നു സുഗതനെ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി സുഗതന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ് മർദ്ദിച്ചെന്നും മുഖത്തടിച്ചെന്നും നടുവിൽ ചവിട്ടിയെന്നുമായിരുന്നു സുഗതന്റെ ഭാര്യ അശ്വതിയുടെ ആരോപണം. കഴുത്തിൽ കിടന്ന മാല പോലീസ് വലിച്ച് പൊട്ടിച്ചെന്നും കുട്ടികൾ നോക്കിനിൽക്കെ വെടിയുതിർത്തെന്നും അശ്വതി പറഞ്ഞിരുന്നു. എന്നാൽ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആകാശത്തേയ്ക്ക് വെടിയുതിർത്തതെന്നുമായിരുന്നു പോലീസ് വാദം. അറസ്റ്റിനിടെ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ഇതേ സമയം തന്നെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് സുഗതന്റെ ഭാര്യയും ആശുപത്രിയിൽ ചികിത്സതേടി. അതേസമയം പോലീസിനെ ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഈ കേസിലും സുഗതൻ തന്നെയാണ് ഒന്നാം പ്രതി. സഹോദരൻ സന്ദീപാണ് രണ്ടം പ്രതി. പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്ന സുഗതനെ ഇന്ന് രാവിലെ വിയ്യൂരിലേക്ക് മാറ്റികാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ളോക്ക് വിയ്യൂരിലാണുള്ളത്. അതിനിടെ സുഗതൻ കേസ് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് സിപിഎമ്മും കോൺഗ്രസ്സും. സുഗതന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. ഇതേ ആവശ്യമുന്നയിച്ച് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തര അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൗൺസിലർ പദവിയിൽ നിന്നും സുഗതൻ അയോഗ്യനാക്കാണമെന്നാണ് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടുന്നത്.





























