കോന്നി : പലരിൽ നിന്നായി കോടികൾ തട്ടിയ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കോന്നി അട്ടച്ചാക്കൽ സ്വദേശി കോന്നി പോലീസിൽ പരാതി നൽകി. പത്തനാപുരം മാങ്കോട് സ്വദേശി പി ജി അനീഷിന് എതിരെയാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി സജി പി മാത്യു കോന്നി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സജിയുടെ സുഹൃത്ത് മുഖേനയാണ് അനീഷിനെ ഇദ്ദേഹം പരിചയപ്പെടുന്നത്.
താൻ എയർപോർട്ടിൽ ഡോക്ടർ ആണെന്നും അദാനി ഗ്രുപ്പ് വഴി എയർപോർട്ടിൽ ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്‌യുന്നുണ്ടെന്നും സുഹൃത്ത് വഴി ബന്ധപ്പെട്ട് സജിയുടെ മകന് ജോലി നൽകാമെന്ന് അനീഷ് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഡോക്ടറുടെ വേഷത്തിൽ അനീഷ് സജിയുടെ അട്ടച്ചാക്കലെ വീട്ടിൽ എത്തുകയും താൻ ഡോക്ടർ ആണെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുയും ചെയ്തു. സജിയുടെ മകനെ മാത്രമല്ല മറ്റ് നിരവധി ആളുകളെ ഇവിടെ ജോലിക്ക് ആവശ്യം ഉണ്ടെന്നും എത്ര ആളുകളെ കൊണ്ടുവന്നാലും ജോലി നൽകാമെന്നും പ്രതി സജിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതിനെ തുടർന്ന് ഇവർ വഴി പരിചയപ്പെട്ട എഴുപത്തി രണ്ടോളം ഉദ്യോഗാർത്ഥികളിൽ നിന്നും പ്രതി പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തു. ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപ സജി പി മാത്യു വഴി ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
സംഭവം തട്ടിപ്പാണെന്ന് അറിഞ്ഞതോടെ അട്ടച്ചാക്കൽ സ്വദേശിയായ പരാതിക്കാരനും വെട്ടിലായി. രണ്ട് വർഷത്തോളമായി ഈ തട്ടിപ്പ് തുടങ്ങിയിട്ട്. ഇതിനിടയില്‍ ഇയാൾ നിരന്തരം ഇവരെ ബന്ധപ്പെടുകയും എയർപ്പോർട്ട് നമ്പറിൽ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകൾ അടക്കം പരാതിക്കാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പണം നൽകിയവർക്ക് രണ്ട് വർഷത്തോളമായി ജോലി ലഭിക്കാതെ വന്നതോടെ ഇവർ ബന്ധപ്പെട്ടപ്പോൾ കോവിഡ് പ്രതിസന്ധിയാണ് ജോലി വൈകുന്നതിന് പിന്നിൽ എന്നും പ്രതി പരാതിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടർന്ന് സെപ്തംബർ ഇരുപത്തി അഞ്ചിന് ഇവർ ഇയാളുടെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു.
സജി ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ നിരവധി നാട്ടുകാർ അവിടെ ഉണ്ടായിരുന്നു. വിഷയം അന്വേഷിച്ചപ്പോൾ നൂറ്റിയെട്ടോളം പേരുടെ ആധാരം പണയപ്പെടുത്തി പണം നൽകാമെന്ന് പറഞ്ഞും ഇയാൾ സമാനമായ തട്ടിപ്പ് നടത്തി എന്നാണ്. തുടർന്ന് ഇവർ അവിടെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു. 22 പേർ ഒപ്പിട്ട പരാതിയാണ് കോന്നി പോലീസിൽ നൽകിയിരിക്കുന്നത്. പ്രതിയുടെ ഭാര്യ ശുഭയും അന്നമ്മ ജോസ് എന്ന മറ്റൊരു സ്ത്രീയും പ്രതിയുടെ കൂടെ ഉണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായി. ജനങ്ങളിൽ നിന്നും തട്ടിയെടുത്ത പണവുമായി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്തരത്തിൽ ഉള്ള നിരവധി ചിത്രങ്ങൾ പരാതിക്കാർക്ക് ലഭിച്ചിട്ടുമുണ്ടെന്നും സജി പറയുന്നു. കൂടാതെ സജിയുടേത് അടക്കം നിരവധി കാറുകളും പ്രതി കൈക്കലാക്കിയിട്ടുണ്ട്.