വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി രംഗത്ത്. അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക് ആണ് ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗൂഗിളിൽ ജൂലി പോസ്റ്റ് ചെയ്ത ഒരു 1 സ്റ്റാർ റിവ്യൂ ആണ് കേസിനാധാരമായ സംഭവം. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ‘ഗുണനിലവാര പ്രശ്നങ്ങൾ’ ഉണ്ടെന്നായിരുന്നു ജൂലി വാട്സന്റെ റിവ്യൂവിലെ പ്രധാന ആരോപണം. ഈ ഒരൊറ്റ വാചകമാണ് ഇപ്പോൾ വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണ് ഗൂഗിൾ റിവ്യൂ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിരിക്കെയാണ് ഈ അസാധാരണ നടപടി.തങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ തകർക്കുന്നതും വസ്തുതാവിരുദ്ധവുമാണ് ജൂലിയുടെ റിവ്യൂ എന്നാണ് സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്കിന്റെ വാദം. ഇത് ബിസിനസ്സിന് വലിയ നഷ്ടമുണ്ടാക്കിയെന്നും, അതിനാൽ ജൂലിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു ഉപഭോക്താവിന്റെ അഭിപ്രായ പ്രകടനത്തെ കമ്പനി ഇത്ര ഗൗരവത്തോടെ കാണുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഓൺലൈൻ ലോകത്ത് ഇത്തരം സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്.
ഈ കേസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും കമ്പനികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള അവകാശവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഉദാഹരണമായി മാറുകയാണ്. ഒരു നെഗറ്റീവ് റിവ്യൂ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ, അത് മറ്റ് ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാകുന്നു. തങ്ങളുടെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുൻപ് രണ്ടാമതൊന്ന് ചിന്തിക്കാൻ പലരെയും ഇത് പ്രേരിപ്പിച്ചേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഒരു ചെറിയ ഗൂഗിൾ റിവ്യൂ ഒരു സാധാരണക്കാരിയെ കോടതി കയറ്റിയത് അമേരിക്കയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ഫീഡ്‌ബാക്ക് ആണോ അതോ കമ്പനിയുടെ പേരാണോ വലുത് എന്ന ചോദ്യമാണ് ഈ കേസ് ഉയർത്തുന്നത്.






























