കോന്നി : സംസ്ഥാനത്തെ സാധാരണ ആളുകൾക്ക് ഏറെ സഹായകരമായിരുന്ന സർക്കാർ സംവിധാനമായ 108 ആംബുലൻസുകളുടെ സേവനം പന്ത്രണ്ട് മണിക്കൂർ ആയി വെട്ടി കുറച്ചത് സാധാരണക്കാരെ വലക്കുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് 108 ആംബുലൻസുകൾ ആണ് സർവീസ് നടത്തുന്നത്. കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കൽ കോളേജ്, പന്തളം, എഴുമറ്റൂർ, ഏനാദിമംഗലം, ചിറ്റാർ വെച്ചൂച്ചിറ എന്നീ സ്ഥലങ്ങളിൽ ആണ് ഇരുപത്തിനാല് മണിക്കൂർ സേവനം ലഭിക്കേണ്ട 108 ആംബുലൻസുകൾ 12 മണിക്കൂർ മാത്രം സവീസ് നടത്തുന്നത്. എന്നാൽ ബാക്കി 7 സ്ഥലങ്ങളിൽ ഇരുപത്തിനാല് മണിക്കൂർ സർവീസ് നടത്തുന്നുമുണ്ട്. കോന്നി താലൂക്കിൽ ഈ സേവനം വെട്ടിക്കുറച്ചത് മലയോര മേഖലയിലെ സാധാരണക്കാരായ നിരവധി ആളുകളെ ആണ് ബാധിച്ചത്. കോന്നിയിൽ നടക്കുന്ന പ്രധാന അത്യാഹിതങ്ങൾ ഒക്കെ തന്നെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. സ്വകാര്യ ആബുലൻസുകളിൽ ഒരു രോഗിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകമ്പോൾ സാധാരണക്കാരായ ആളുകൾക്ക് നല്ലൊരു തുക തന്നെ ചിലവാകുന്നുണ്ട്.
കൂടുതലും രാത്രികാലങ്ങളിൽ ആണ് ആംബുലൻസ് സേവനം ലഭിക്കാത്തത്. ഏറ്റവും കൂടുതൽ അത്യാഹിത സംഭവങ്ങൾ ഉണ്ടാകുന്നതും രാത്രിയിൽ ആണ്. കോന്നിയിൽ 108 ആംബുലൻസുകളുടെ സേവനം 24 മണിക്കൂർ ആക്കണം എന്ന് ആവശ്യപെട്ട് ബന്ധപെട്ടവർക്ക് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല മലയോര മേഖലയായ തണ്ണിത്തോട് പോലെയുള്ള പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന അത്യാഹിതങ്ങൾക്ക് സ്വകാര്യ ആബുലൻസുകളുടെയും 108 ആംബുലൻസുകളുടെയും സേവനം പലപ്പോഴും ലഭിക്കാതെ വരുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. 108 ആംബുലൻസുകൾ കോന്നിയിൽ 24 മണിക്കൂറും പ്രവർത്തന ക്ഷമമായെങ്കിലേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സാധിക്കുകയുള്ളു.





























