കവിയൂർ : നടയ്ക്കലേക്ക് പോകുന്ന കവിയൂർ- കുന്നന്താനം പാതയിൽ ഭരണാനുമതി ലഭിച്ചത് 12.4 കോടി രൂപയുടെ പ്രവൃത്തികൾക്കെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സർക്കാരിന്റെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് അടങ്കൽ തയ്യാറാക്കിയ പദ്ധതിയാണ്. അഞ്ച് കിലോമീറ്ററോളം ദൂരംവരുന്ന റോഡിന്റെ നവീകരണം എങ്ങുമെത്താതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു. ഇക്കാര്യം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തുടർനടപടികൾ ഉണ്ടായതെന്ന് കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കവിയൂർ- ചങ്ങനാശ്ശേരി, മല്ലപ്പള്ളി- തിരുവല്ല പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസായി ഉപയോഗിച്ചവരുന്ന വഴിയാണ്. പുനരുദ്ധാരണത്തിന്റെ ഭാഗമായി ബിഎംബിസി ടാറിങ്ങാകും നടത്തുക. ഓടകളുടെ നിർമാണം, കൊടുംവളവുകൾ നിവർക്കൽതുടങ്ങിയവ പ്രവൃത്തികളിൽ വരും. കോട്ടാമുണ്ടകത്തിൽ പാത ഇടിയുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തിയുടെ പണിയുമുണ്ട്. നിർമാണത്തിന് മുമ്പേ വഴിയിൽ കൈയേറ്റത്തിന് വിധേയമായ ഭാഗങ്ങൾ കണ്ടെത്തിയാൽ വളവുകൾ നിവരുകയും വീതി കൂടുകയും ചെയ്യുമെന്നാണ് പ്രദേശവാസികളുടെ പക്ഷം.





























