ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റായിച്ച് ജില്ലയിൽ നെൽവയലിലെ ജോലിക്ക് ശേഷം കൈകാലുകൾ കഴുകുന്നതിനിടെ 12 വയസുകാരനെ മുതല നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. ഘാഗ്ര നദിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ രക്ഷിക്കാൻ അമ്മാവനും ഗ്രാമവാസികളും പരമാവധി ശ്രമിച്ചെങ്കിലും കുട്ടിയുമായി മുതല അപ്രത്യക്ഷമാവുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ജില്ലാ ആസ്ഥാനത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള ബൗണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മാവനെ വയലിൽ ഞാറുനടുന്ന ജോലിക്ക് സഹായിക്കാനാണ് കുട്ടി എത്തിയത്. മൂന്ന്-നാല് മണിക്കൂർ ജോലി ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൈയും കാലും കഴുകാനായി ഇരുവരും ഘാഗ്ര നദിക്കരയിൽ ഇറങ്ങുകയായിരുന്നു.
വൈകുന്നേരം ആറുമണിയോടെ നദിയിൽ നിന്ന് പെട്ടെന്ന് ഉയർന്നുവന്ന മുതല കുട്ടിയുടെ കാലിൽ പിടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ചു. കുട്ടി രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുന്നതിനിടെ അമ്മാവൻ ബഹളം വെച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ കർഷകരും ഗ്രാമവാസികളും മുതലക്ക് നേരെ കല്ലുകളും ഇഷ്ടികകളും എറിഞ്ഞ് കുട്ടിയെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മുതല കുട്ടിയെ പലതവണ വെള്ളത്തിൽ പൊക്കിയടിച്ച ശേഷം ആഴമേറിയ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിനിറ്റുകൾക്കകം കുട്ടിയുമായി മുതല വെള്ളത്തിനടിയിലേക്ക് മറഞ്ഞതോടെ നോക്കിനിന്നവർ നിസഹായരായി. തുടർന്ന് ഡസൻ കണക്കിന് ഗ്രാമവാസികൾ മുളവടികളുമായി നദിയിൽ തിരച്ചിൽ ആരംഭിച്ചു. രാത്രി പത്ത് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.





























