തിരുവനന്തപുരം: സംസ്ഥാനത്ത് 12694 പേർക്ക് കൂടി പനി ബാധിച്ച് ചികിത്സതേടി. തലസ്ഥാനത്ത് രണ്ട് പനി മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് 2192 ഉം കോഴിക്കോട് 1497 ഉം കണ്ണൂരിൽ 1093 ഉം എറണാകുളത്ത് 1065 ഉം തിരുവനന്തപുരത്ത് 812 ഉം പേർക്കാണ് പനിബാധ. 240 പേർ കിടത്തി ചികിത്സക്കും വിധേയമായി. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ; 25 പേർ. തൃശൂരിൽ 11 നും മലപ്പുറത്ത് ആറും പത്തനംതിട്ടയിലും ആലപ്പുഴയിലും നാലുവീതവും കേസുണ്ട്.
മൂന്നു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് രണ്ടും ആലപ്പുഴയിൽ ഒന്നും. മൂന്നു പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തു.എലിപ്പനിക്കേസുകൾ ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പ് മഴ ശക്തമായതോടെ എലിപ്പനിക്കേസുകൾ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 627 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 32 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും കലരുന്നതാണ് ഭീഷണി. എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ ഇവ പുറത്തേക്ക് വരികയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ട് നിറയുകയും ചെയ്യും. കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മാസമെങ്കിലും എലിപ്പനി രോഗാണു ഭീഷണി നിലനില്ക്കും. ഇത് കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ജൂണിൽ 166 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.





























