പാലക്കാട് : ഉൾവനത്തിൽ തടമെടുത്ത് നട്ട രണ്ടാഴ്ച വളർച്ചയെത്തിയ 13,000 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. വാളയാർ റേഞ്ചിനുകീഴിലെ പുതുശ്ശേരി നോർത്ത് സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന വടശ്ശേരി മലവാരത്തുള്ള താന്നി പ്ലേസ് ഭാഗത്താണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടേക്കർസ്ഥലത്ത് 800 തടങ്ങളിലായാണ് കഞ്ചാവ് ചെടികൾ നട്ടത്. നടാനായി തയ്യാറാക്കിയ ആയിരം തൈകളും വനംവകുപ്പിന്റെ നേതൃത്വത്തിൽ കത്തിച്ച് നശിപ്പിച്ചു. അടുത്തുണ്ടായിരുന്ന ഷെഡ്ഡും നശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞയാഴ്ച നർക്കോട്ടിക് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതേ സ്ഥലത്ത് പരിശോധനയ്ക്കായി പോയിരുന്നു. എന്നാൽ, കഞ്ചാവ് ചെടികൾ കണ്ടെത്താനായിരുന്നില്ല. മാത്രമല്ല മഞ്ഞും മഴയും കാരണം ഒരുരാത്രി മുഴുവൻ വനത്തിനകത്ത് അകപ്പെട്ടുപോയത് പരിഭ്രാന്തി പരത്തിയിരുന്നു. പാലക്കാട് ഡി.എഫ്.ഒ കുറാ ശ്രീനിവാസ്, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ജി.ശിവപ്രസാദ് എന്നിവരുടെ നിർദേശപ്രകാരം വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ യു.ആഷിഖ് അലിയുടെ നേതൃത്വത്തിൽ മൂന്നുദിവസം മുൻമ്പാണ് 20 പേരടങ്ങുന്ന വനപാലകസംഘം കാട്ടിലേക്ക് തെരച്ചിലിനായി പോയത്. ആറുകിലോമീറ്റർ മലകൾ കയറിയിറങ്ങിയും മറ്റുമാണ് കാട്ടുവഴികളിലൂടെ പോയത്. വഴിയിൽ കാട്ടാനകളെ കണ്ടെങ്കിലും അപായമുണ്ടായില്ല.
കഞ്ചാവ് നട്ടുപിടിപ്പിച്ച സ്ഥലത്ത് കഞ്ഞിവെച്ച് കഴിച്ചതിന്റെ സൂചനകൾ കണ്ടെത്തിയതായി വനംവകുപ്പധികൃതർ പറഞ്ഞു. പരിശോധകസംഘമെത്തുന്ന വിവരം അറിഞ്ഞതിനാൽ രക്ഷപ്പെട്ടതാകാമെന്നണ് കരുതുന്നത്. വാളയാർ റേഞ്ചിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുശ്ശേരി നോർത്ത് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഇബ്രാഹിം ബാദുഷ, ബി.എഫ്.ഒ മാരായ സി.രാജേഷ് കുമാർ, കെ.രജീഷ്, ആർ.ബിനു, കെ.ഗിരീഷ്, വി.ഉണ്ണിക്കൃഷ്ണൻ, എ.ബി ഷിനിൽ, റിസർവ് ഫോറസ്റ്റ് വാച്ചർമാരായ ഐ.അബ്ദുൾ സലാം, ആർ.കൃഷ്ണകുമാർ, താത്കാലിക വാച്ചർമാരായ ചടയൻ, രംഗപ്പൻ, ആറുച്ചാമി, ബാബു, മണികണ്ഠൻ, സെൽവൻ, പരമേശ്വരൻ, അനീഷ്, സതീഷ് എന്നിവർ പരിശോധന നടത്തി.






























