തിരുവനന്തപുരം : കേന്ദ്രം അനുവദിക്കുന്ന 13,609 കോടി രൂപയുടെ വായ്പ പുതിയ സഹായമല്ലെന്നും നിലവിൽ കിട്ടാനുള്ളതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയ സാഹചര്യത്തിൽ ഇത് കിട്ടുന്നതിനു കേന്ദ്രത്തിൽനിന്ന് തടസ്സമുണ്ടായിരുന്നു. ആ തടസ്സമാണ് സുപ്രീംകോടതി നിർദേശപ്രകാരം മാറിയത്. ഇത് കേരളത്തിന് ശുഭകരമാണ്.
സംസ്ഥാനത്തിന്റെ വായ്പപ്പരിധിയുമായി ബന്ധപ്പെട്ട് 26,000 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ട്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സെക്രട്ടറിതലത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.






























