ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 50 വയസ്സുള്ള ഗൃഹനാഥൻ, ഇദ്ദേഹത്തിന്റെ 45 വയസ്സുള്ള ഭാര്യ, 16കാരിയായ മകൾ, 10 വയസ്സുള്ള മകൻ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച സംഭവസ്ഥലം സന്ദർശിക്കും. കൊല്ലപ്പെടുന്നതിനു മുൻപ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ഇവരുടെ ബന്ധുക്കൾ ആരോപിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട ഇവരെ അയൽവാസികളായ ഉയർന്ന ജാതിയിൽപ്പെട്ട കുടുംബമാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
2019 മുതൽ ഈ കുടുംബവുമായി ഭൂമി തർക്കമുണ്ട്. ഈ സെപ്റ്റംബറിൽ, കൊല്ലപ്പെട്ടവരെ ഈ കുടുംബത്തിൽപ്പെട്ടവർ ആക്രമിക്കുകയും ചെയ്തു. എന്നാൽ അവർ ഉന്നതജാതിയിൽപ്പെട്ടവരായതിനാൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുടുംബത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. 11 പേരെ പ്രതിചേർത്തിട്ടുണ്ട്. കുറച്ചുപേരെ കസ്റ്റഡിയിലെടുത്തതായും പ്രയാഗ്‌രാജ് പോലീസ് മേധാവി വ്യക്തമാക്കി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരിക്കാം ഇവരെ ആക്രമിച്ചതെന്നും ശരീരത്തിൽ സാരമായ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിലും മറ്റു മൂന്നു മൃതദേഹങ്ങൾ മുറ്റത്ത് ഒരുമിച്ചുമാണ് കണ്ടെത്തിയത്.