ബംഗളൂരു : ഓട്ടോമൊബൈൽസ്, എയ്‌റോസ്‌പേസ്, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്റ്റൈൽസ്, സ്റ്റീൽ, സെമികണ്ടക്ടറുകൾ, പഞ്ചസാര നിർമാണം തുടങ്ങിയ മേഖലകള്‍ ഉൾപ്പെടുന്ന 18,430.44 കോടി രൂപയുടെ 17 പദ്ധതികൾക്ക് കർണാടക സംസ്ഥാന ഉന്നതതല ക്ലിയറൻസ് കമ്മിറ്റി (എസ്.എച്ച്.എല്‍.സി.സി) അനുമതി നൽകി. സിദ്ധരാമയ്യ അധ്യക്ഷനായ സംസ്ഥാന ഉന്നതതല ക്ലിയറൻസ് കമ്മിറ്റിയുടെ 67ാമത് യോഗത്തിലാണ് തീരുമാനം. പദ്ധതിയിലൂടെ 15,000ത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. വിവിധ കമ്പനികളുടെ 11 പുതിയ പദ്ധതികൾക്കും ആറ് അധിക മൂലധന നിക്ഷേപ നിർദേശങ്ങള്‍ക്കുമാണ് അംഗീകാരം നൽകിയത്. പുതിയ വിപുലീകരണ പദ്ധതികള്‍ക്കായി 14,906.90 കോടി രൂപയും ആറ് അധിക മൂലധന നിക്ഷേപ പദ്ധതികൾക്കായി 3,523.54 കോടി രൂപയുമാണ് നല്‍കുക.
വൈദ്യുതി വാഹന, ഓട്ടോമൊബൈൽ മേഖലയിൽ കോലാറിലെ റിവർ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (1,028 കോടി രൂപ), സൗരോർജ മേഖലയിൽ ചിക്കബെല്ലാപുരയിലെ ജെൻക്സ് പി.വി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (1,000 കോടി രൂപ), എയ്‌റോസ്‌പേസ് നിർമാണത്തിൽ ബെലഗാവിയിലെ എയ്‌റോസ്ട്രക്ചേഴ്‌സ് മാനുഫാക്ചറേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (1,356 കോടി രൂപ) തുടങ്ങിയ കമ്പനികളുടെ നിക്ഷേപങ്ങൾ, അംഗീകരിച്ച പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നുവെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനുപുറമെ വിവിധ ജില്ലകളില്‍ നിന്ന് ആറ് അധിക നിക്ഷേപ പ്രപോസലുകള്‍ 3,523.54 കോടി രൂപ സമാഹരിക്കുമെന്നും ഇത് ഏകദേശം 1,982 പേർക്ക് തൊഴിൽ നല്‍കുമെന്നും റിപ്പോർട്ടിൽ പറയുന്നു.





























