കൊച്ചി : ഏതാനും ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് രണ്ടും മൂന്നും ലക്ഷം രൂപ ഈടാക്കിയ ആശുപത്രികളുടെ ബില്ലുകൾ ലഭിച്ചിട്ടുണ്ടെന്നു ഹൈക്കോടതി. തീർച്ചയായും ഇത് കർശനമായി നിയന്ത്രിക്കും. വൻതുക ഈടാക്കിയ ആശുപത്രികളുടെ പല ബില്ലുകളും കോടതി കാണിച്ചു.
സ്വകാര്യ ആശുപത്രികളുടെ ബിൽ സംബന്ധിച്ച് ഒട്ടേറെ പരാതികളാണു ഹൈക്കോടതി രജിസ്ട്രിക്ക് ലഭിക്കുന്നത്. രണ്ടോ മൂന്നോ പിപിഇ കിറ്റിനായി എല്ലാ രോഗികളിൽ നിന്നും എല്ലാ ദിവസവും തുക ഈടാക്കിയ പ്രമുഖ ആശുപത്രിയുടെ ബില്ലും കോടതി പ്രദർശിപ്പിച്ചു. ഇതുതന്നെ 40,000–50,000 രൂപ വരുമെന്നും എറണാകുളത്തെ ആശുപത്രിയുടെതാണെന്നും കോടതി പറഞ്ഞു. പിപിഇ കിറ്റിന് 2 ദിവസത്തേക്ക് 16,000–17,000 രൂപ ഈടാക്കുന്ന ആശുപത്രിയുണ്ട്. 21,420 രൂപ ഈടാക്കിയ ബില്ലും കോടതി പ്രദർശിപ്പിച്ചു. പിപിഇ കിറ്റിന് ഉൾപ്പെടെ ഓരോരുത്തരിൽ നിന്ന് പ്രത്യേകമായി ഈടാക്കാതെ, ആനുപാതികമായി ഈടാക്കാനുള്ള വ്യവസ്ഥ സർക്കാർ ഉത്തരവിലുണ്ടാകണമെന്നും കോടതി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച് ആന്ധ്രപ്രദേശ് സർക്കാർ ഏപ്രിൽ 30 ന് ഉത്തരവിട്ടുണ്ടെന്നും അത് വേണമെങ്കിൽ സർക്കാരിനു പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും കോവിഡ് ചികിത്സാ നിരക്ക് താഴ്ന്ന വരുമാനക്കാരായ സാധാരണക്കാരെ പരിഗണിച്ചു പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ സർക്കാർ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിച്ചതുപോലെ ആശുപത്രികളെ നിരീക്ഷിക്കാനും ഇവരെ നിയോഗിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാൻ നിർദേശം നൽകി.
പൊതുവായ ഒരു ടോൾ ഫ്രീ നമ്പറുണ്ടാകണമെന്നു നിർദേശിച്ച കോടതി ഓർക്കാൻ സാധിക്കുന്ന നമ്പർ നൽകണമെന്ന് പറഞ്ഞു. ആശുപത്രി പ്രവേശം ആവശ്യമില്ലാത്ത രോഗികളോടു വീടുകളിലിരിക്കാൻ നിർദേശിച്ച് അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടതു ചെയ്യണമെന്നും കോടതി പറഞ്ഞു. എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ 50 % കിടക്കകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എംപാനൽഡ് ആശുപത്രികളിൽ സർക്കാരിനുവേണ്ടി മാറ്റിവെയ്ക്കാത്ത 50% കിടക്കകളുടെ നിരക്കും എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ സർക്കാരിനായി മാറ്റിവെച്ചിരിക്കുന്ന 50% കിടക്കകളുടെ നിരക്കും നിശ്ചയിക്കണം. ഇതുകൂടാതെ ബാക്കി കിടക്കകളുടെ നിരക്ക് നിശ്ചയിക്കണം.
ഡോക്ടർമാരുടെ കൺസൽറ്റേഷൻ നിരക്കും നഴ്സസ് ചാർജും നിയന്ത്രിക്കണം. കോവിഡ് രോഗികൾക്കു പല ഡോക്ടർമാരെ കാണേണ്ടിവരും. ഓരോ ഡോക്ടറുടെയും കൺസൽറ്റേഷൻ ഫീസിൽ നിയന്ത്രണം വേണം. ഓരോ കൺസൽറ്റേഷനും 4000 വരെ ഈടാക്കുന്നതായാണ് ബില്ലുകളിൽ വ്യക്തമാകുന്നത്.