സൂറത്ത് : ഗുജറാത്തിൽ ക്ഷേത്രത്തിന്റെ ശുചമുറിയിൽ രണ്ട് കോളേജ് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ സ്വാമി നാരായണൻ ക്ഷേത്രത്തിലാണ് സംഭവം. വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ ഉച്ച കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തി. ഇവരുടെ മൊബൈൽ ഫോണുകൾ അവസാനമായി ഉപയോഗിച്ചിരുന്ന സ്ഥലം ക്ഷേത്ര സമുച്ചയത്തിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി.
ശനിയാഴ്ചയും ഇവരുടെ സ്കൂട്ടറുകൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ക്ഷേത്ര സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്തുനിന്ന് സിറിഞ്ചുകളും മരുന്ന് കുപ്പികളും പോലീസ് കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതിനെക്കുറിച്ച് പെൺകുട്ടികൾ ഒരു എ.ഐ പ്ലാറ്റ്‌ഫോമിൽ തിരഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡിൻഡോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഫോറൻസിക് പരിശോധനകൾ ആരംഭിച്ചു.





























