പത്തനംതിട്ട : മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തലോടുകൂടി 2018 ലെ പ്രളയം വീണ്ടും ചര്‍ച്ചയാകുകയാണ്. 2018 ഓഗസ്റ്റ് 15 – അതായത് സ്വാതന്ത്ര്യദിന പുലരിയില്‍ പത്തനംതിട്ട ജില്ല ഒന്നാകെ പ്രളയത്തില്‍ മുങ്ങി, വളരെ പെട്ടെന്ന് സമീപ ജില്ലകളും വെള്ളത്തിലാഴ്ന്നു. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തില്‍ ജനങ്ങളും വളര്‍ത്തുമൃഗങ്ങളും ജീവനുവേണ്ടി പിടഞ്ഞ ഒരു അസാധാരണ പ്രളയം. ജില്ലാ ഭരണകൂടവും മാധ്യമ പ്രവര്‍ത്തകരും തോരാതെ പെയ്യുന്ന മഴയുടെ സംഗീതത്തില്‍ ലയിച്ച് ഗാഢനിദ്രയിൽ ആയിരുന്നപ്പോള്‍ പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന് ഇത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇദ്ദേഹമായിരുന്നു ഭീതിജനകമായ ഈ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത്. അര്‍ദ്ധരാത്രിയില്‍ സഹായികള്‍ ആരുമില്ലാതെ കോരിച്ചൊരിയുന്ന മഴയത്ത് മാരുതി വാനില്‍ ഒരു മൊബൈല്‍ ക്യാമറയുമായി ഇദ്ദേഹം നടത്തിയ ഒറ്റയാള്‍ പോരാട്ടം.
രാത്രി ഒരു മണിയോടെയാണ് ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്. ഈ സമയം റാന്നി മാമുക്കില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയായിരുന്നു. ലഭിച്ച സന്ദേശം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഭയത്തോടും വിറയലോടുംകൂടി പുലര്‍ച്ചെ 01:54 നു ലൈവ് വീഡിയോയിലൂടെ ഇത് ലോകത്തെ അറിയിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ കണ്ട് തങ്ങളുടെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി രക്ഷപെടുത്തി. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ ഉള്ളവരെയും ജില്ലാ കളക്ടറെയും ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി വിവരങ്ങള്‍ കൈമാറിയത് പ്രകാശ് ഇഞ്ചത്താനം ആയിരുന്നു. ഈ സമയത്ത് പെരുനാട്, റാന്നി ഭാഗങ്ങള്‍ വെള്ളത്തിലായിക്കഴിഞ്ഞിരുന്നു.
പ്രളയമുഖത്ത് പത്തനംതിട്ട മീഡിയ സജീവമായിരുന്നു. വെളുപ്പിനെ മൂന്നരയോടെ റാന്നി മാമുക്കില്‍ നിന്നുള്ള പ്രളയ ദൃശ്യം ലൈവിലൂടെ ലോകത്തെ കാണിച്ചു. ആയിരക്കണക്കിന് ആളുകള്‍ ലൈവില്‍ വന്നു. പലരുടെയും ചോദ്യങ്ങള്‍ക്ക് ലൈവിലൂടെത്തന്നെ ഉത്തരം നല്‍കി. പ്രളയത്തിന്റെ രൂക്ഷത ഇതിലൂടെയാണ് ജനങ്ങള്‍ മനസ്സിലാക്കിയത്. നാലരയോടെ ജില്ലാ കളക്ടര്‍ റാന്നി മാമുക്ക് സന്ദര്‍ശിച്ചു. ഈ സമയം റാന്നി മാമുക്ക് ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിലായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോഴും ഇദ്ദേഹത്തിന്റെ മനസ്സ് നീറിക്കൊണ്ടിരുന്നു …സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായുണ്ടായ പ്രളയം…സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങള്‍ … ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍…..വിവിധ മേഖലകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ മൂലം പല കാര്യങ്ങളും പ്രകാശ് ഇഞ്ചത്താനത്തിന് പുറത്തുപറയുവാന്‍ കഴിഞ്ഞില്ല.
എന്നാല്‍ മനസ്സില്‍ നീറിക്കൊണ്ടിരുന്ന സത്യങ്ങള്‍ 2018 ആഗസ്റ്റ് 22 ന് രാവിലെ ഒരു ഫെയ്സ് ബുക്ക് ലൈവിലൂടെ ഇദ്ദേഹം തുറന്നുപറഞ്ഞു. മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തലോടുകൂടി ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു. പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം 2018 ല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിവെക്കുന്നതാണ് കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍. വീഡിയോ കാണാം >>> https://youtu.be/iEOQ1CEwl0o
അര്‍ദ്ധരാത്രിയിലെ അപ്രതീക്ഷിത പ്രളയം സംബന്ധിച്ച് പത്തനംതിട്ട മീഡിയ ആദ്യമായി നല്‍കിയ ലൈവ് റിപ്പോര്‍ട്ട്. പതിനഞ്ചാം തീയതി പുലര്‍ച്ചെ 01:54 നു നല്‍കിയ ഈ വാര്‍ത്ത ശ്രവിച്ച് രക്ഷപെട്ടവര്‍ നിരവധിയാണ്. വന്‍ പ്രളയം പുറംലോകം അറിഞ്ഞത് ഈ വാര്‍ത്തയിലൂടെയാണ്. ജില്ലാ ഭരണകൂടം പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് ആദ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് പുലര്‍ച്ചെ 3 മണിക്കാണ്. ജില്ലാ കണ്‍ട്രോള്‍ റൂമിലും കളക്ടറെയും വിവരം ധരിപ്പിച്ചതും പത്തനംതിട്ട മീഡിയയാണ്. ചരിത്രത്തിന്റെ ഭാഗമായ ഈ വാര്‍ത്ത ഒരിക്കല്‍ക്കൂടി കേള്‍ക്കൂ….Repost
https://youtu.be/Gq2pEl5-1vU































