കയ്‌റോ : ആഗോളതലത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 23 കോടിപേർ ചേലാകർമത്തിന് വിധേയമായെന്ന് അന്താരാഷ്ട്ര വനിതാദിനത്തിൽ യൂണിസെഫ് റിപ്പോർട്ട്. ശതമാനാടിസ്ഥാനത്തിൽ കുറവുണ്ടായെങ്കിലും എണ്ണത്തിൽ 2016-ലേതിനെക്കാൾ മൂന്നുകോടി വർധനയുണ്ടായി. കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. 14.4 കോടിപ്പേർ. ഏഷ്യയിൽ എട്ടുകോടിയും പശ്ചിമേഷ്യയിൽ 60 ലക്ഷം സ്ത്രീകളുമാണ് ഇതിന് വിധേയരായത്.
തെറ്റായ വിശ്വാസത്തിൽ നടത്തുന്ന ഈ പ്രക്രിയ, സ്ത്രീകളിലും കുട്ടികളിലും രക്തസ്രാവം ഉണ്ടാക്കുകയും ചിലപ്പോൾ ജീവനുപോലും ഭീഷണിയാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചാംപിറന്നാളിനുമുമ്പാണ് പലയിടത്തും പെൺകുട്ടികളെ ഇതിനു വിധേയമാക്കുന്നത്. അതവരിൽ പിന്നീട് മൂത്രാശയ അണുബാധ, ആർത്തവപ്രശ്നങ്ങൾ, വേദന, ലൈംഗികാതൃപ്തി, പ്രസവത്തിലെ സങ്കീർണത, വിഷാദം തുടങ്ങിയവയുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.





























