തിരുവനന്തപുരം: കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അവധി നൽകിയതിൽ എൽഡിഎഫ് നിയമനടപടിക്ക്. അവധി അപേക്ഷ പാസാക്കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാറും ഇടപെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി ദീപക് പറഞ്ഞു. സുഗതന് അനുകൂലമായ നടപടികള്‍ റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷ. സെക്ഷൻ 90 അനുസരിച്ച് അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 57 അനുസരിച്ച് കോർപ്പറേഷന്റെ ഏതൊരു റെസല്യൂഷനും വിളിച്ചുവരുത്താനും അത് റദ്ദാക്കാനുമുള്ള അധികാരം സർക്കാരിനുണ്ട്. അതിനാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായി മൂന്ന് കൗൺസിൽ യോഗങ്ങളിലും നാല് സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ സെക്ഷൻ 90 അനുസരിച്ച് സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന ആഴ്ചയോടുകൂടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കേൾക്കലിനായുള്ള നോട്ടീസ് അയക്കൽ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സർക്കാരിന്റെയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ എൽഡിഎഫ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും എസ്പി ദീപക് പറഞ്ഞു.





























