ദുബൈ : ഒരേ റണ്‍വേയില്‍ നിന്ന് ഒരേസമയം കുതിച്ചുയരാനൊരുങ്ങി ഇന്‍ഡ്യയിലേക്കുള്ള രണ്ട് വിമാനങ്ങള്‍. സംഭവം ആശങ്ക പടര്‍ത്തി. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നത്. എന്നാല്‍ അവസാന നിമിഷത്തിലുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. നൂറു കണക്കിന് ആളുകളുടെ ജീവനുകളാണ് രക്ഷപ്പെട്ടത്.
ദുബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524 വിമാനവും ബെoഗ്ലൂരുവിലേക്ക് പുറപ്പെടേണ്ട ഇകെ 568 വിമാനവുമാണ് ഒരേ സമയം ഒരേ റണ്‍വേയില്‍ നിന്ന് പറന്നുയരാനൊരുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു രണ്ടും. രണ്ട് വിമാനങ്ങള്‍ തമ്മില്‍ ടേക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രം ഉണ്ടായിരുന്നതായാണ് വിവരം.
ദുബൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഇകെ – 524 വിമാനം ടേക് ഓഫ് ചെയ്യാന്‍ വേണ്ടി റണ്‍വേയിലേക്ക് തിരിയുമ്പോഴാണ് എതിരെ അതിവേഗത്തില്‍ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) ഇടപെട്ട് ടേക് ഓഫ് മാറ്റി വെക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ സുരക്ഷിതമായി ടാക്‌സിവേയിലേക്ക് പ്രവേശിച്ച ദുബൈ-ഹൈദരാബാദ് വിമാനം അല്‍പസമയത്തിനുശേഷം യാത്ര തുടരുകയായിരുന്നു. സംഭവത്തെക്കുറിച്ച് യുഎഇയിലെ എ എ ഐ എസ്(എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ) വിശദമായി അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.