പുലാമന്തോൾ : സാങ്കൽപ്പിക കറൻസിയായ ബിറ്റ്കോയിൻ ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്ദുൽ ഷുക്കൂർ (25) ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിൽ കൊല്ലപ്പെട്ടിട്ടു രണ്ടുവർഷം. ബിറ്റ്കോയിൻ ഇടപാടിലെ തർക്കങ്ങളാണു കൊലയ്ക്കുപിന്നിലെന്നു തെളിഞ്ഞിട്ടും പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയില്ല.
2019 ഓഗസ്റ്റ് 28 നാണ് മരിച്ചനിലയിൽ പ്രേംനഗറിലുള്ള ആശുപത്രിയിൽ ഷുക്കൂറിനെയെത്തിച്ചു മലയാളിസംഘം രക്ഷപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളിൽ അഞ്ചു പ്രതികളെ പിടികൂടി. മുഖ്യ ആസൂത്രകനായ ആഷിഖ് ഉൾപ്പെടെ അഞ്ചുപേരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. പ്രതികളെല്ലാം മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്.
485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടിലെ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമായത്. ഷുക്കൂറിനെ നാട്ടിൽനിന്നു ദെഹ്റാദൂണിലെ സിദ്ധൗലയിലെത്തിച്ച് പ്രതികൾ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദെഹ്റാദൂൺ പോലീസ് സംഘം ഷുക്കൂറിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ പ്രധാനമായും മലപ്പുറംജില്ല കേന്ദ്രീകരിച്ചുനടന്ന പണമിടപാടുകളിൽ സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. മലപ്പുറം ഡി.സി.ആർ.ബി ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തിൽ അന്വേഷണം. ഇപ്പോൾ പെരിന്തൽമണ്ണ ഡിവൈ.എസ്.പിക്കാണ് ചുമതല.
കാസർകോട്ടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്കോയിൻ ഇടപാടിൽ പണം നിക്ഷേപിച്ചുതുടങ്ങിയ ഷുക്കൂർ പിന്നീട് തായ്ലാൻഡ് കേന്ദ്രീകരിച്ച് ബി.ടി.സി ബിറ്റ്കോയിൻ, ബിറ്റ്സെക്സ് കമ്പനികൾ തുടങ്ങി. ഓൺലൈനിലൂടെയായിരുന്നു ഇടപാടുകൾ. ഷുക്കൂറിന്റേതെന്നു കരുതുന്ന കുറിപ്പുകളിലും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമയച്ച ഫോൺസന്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ സൂചനയുണ്ടായിരുന്നു.
ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും കേരളത്തിലെ ഉന്നതരുടെ അറിവോടെയെന്നാരോപിച്ച് മാതാവ് സക്കീന അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. ബിറ്റ്കോയിൻ ഇടപാടുകളിൽ പങ്കാളികളായിരുന്ന പലരും ഭീഷണിപ്പെടുത്തിയതായും ഇടപാടുകളുടെ രേഖകളടക്കം എടുത്തുകൊണ്ടുപോയതായും പരാതിയിലുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണോദ്യോഗസ്ഥരോടു വെളിപ്പെടുത്താമെന്നും അവർ പറഞ്ഞു. അന്വേഷണത്തിനു വിദഗ്ധരുൾപ്പെട്ട പ്രത്യേകസംഘമുണ്ടാക്കുമെന്ന് ഡി.ജി.പി പറഞ്ഞെങ്കിലും പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്.