പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രതിഷേധ ജ്വാല സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടക്കും. ഇതോടൊപ്പം 14 ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും നിക്ഷേപകരുടെ പ്രതിഷേധം നടക്കും. പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രാവിലെ 9:30 മുതല്‍ 12 മണി വരെ നില്‍പ്പ് സമരമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് സി.എസ്.നായര്‍ പറഞ്ഞു.
കോന്നി വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സ് കമ്പിനി ഇന്ത്യയൊട്ടാകെ 273 ബ്രാഞ്ചുകള്‍ സ്ഥാപിച്ച് അവയിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഏഴായിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. എന്നാല്‍ കോടതിയുടെ മുമ്പില്‍ എത്തിയത് മുപ്പതിനായിരം നിക്ഷേപകരും 1200 കോടി രൂപയുടെ കണക്കുമാണ്. പോപ്പുലറില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപവും ബിനാമി നിക്ഷേപവും ഉണ്ടായിരുന്നതായാണ് സൂചന. ഇത്തരം നിക്ഷേപകര്‍ ആരും പരാതിയുമായി മുമ്പോട്ടു വന്നിട്ടില്ല.
പോപ്പുലര്‍ ഫിനാന്‍സിന് ഉണ്ടായിരുന്ന ബ്രാഞ്ചുകള്‍ വിഭജിച്ചാണ് മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്, സാന്‍ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പിനികള്‍ രൂപീകരിച്ചത്. കൂടാതെ നിരവധി എല്‍.എല്‍.പി കമ്പിനികളും കടലാസ് കമ്പനികളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഉണ്ടായിരുന്ന ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. 2014 മുതല്‍ റിസര്‍വ് ബാങ്ക് നടപടികളുമായി നീങ്ങിയെങ്കിലും അതൊക്കെ രഹസ്യമായി വെക്കുകയായിരുന്നു. സര്‍ക്കാരും വിവിധ വകുപ്പുകളും തികഞ്ഞ അലംഭാവമായിരുന്നു സ്വീകരിച്ചത്. ഇതാണ് വിപുലമായ രീതിയില്‍ ഒരു തട്ടിപ്പ് നടത്തുവാന്‍ ഇവരെ സഹായിച്ചത്.
പോപ്പുലര്‍ തട്ടിപ്പ് കേസില്‍ നിലവില്‍ അഞ്ച് പ്രതികള്‍ മാത്രമാണ് ഉള്ളത്. മാനേജിംഗ് ഡയറക്ടര്‍ തോമസ് ദാനിയേല്‍ എന്ന റോയി, ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു മറിയം, റിയ, റേബ എന്നിവരാണ്. ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ജാമ്യത്തിലാണ്. തോമസ് ദാനിയേലിനെയും മൂത്ത മകളും കമ്പിനിയുടെ സി.ഇ.ഓ യുമായ റിനു മറിയത്തിനെയും എന്ഫോഴ്സ് മെന്റ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്. തട്ടിപ്പ് കേസ് ഇപ്പോള്‍ സി.ബി.ഐ, എസ്.എഫ്.ഐ.ഒ, ഇ.ഡി എന്നിവര്‍ അന്വേഷിക്കുന്നുണ്ട്. കമ്പിനിയുടെ ചെയര്‍പെഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെ ഉള്‍പ്പെടെ ഇനിയും പലരെയും അറസ്റ്റ് ചെയ്യുവാനുണ്ട്. തട്ടിപ്പില്‍ പങ്കുള്ള മാനേജര്‍മാരെയും സോണല്‍ മാനേജര്‍മാരെയും ഇതുവരെയും പ്രതി ചേര്‍ത്തിട്ടില്ല.
നിക്ഷേപമായി ലഭിച്ച കോടികള്‍ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിയിട്ടുണ്ടെന്ന് എന്ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ പ്രതികള്‍ തയ്യാറായിട്ടില്ല. പോപ്പുലര്‍ ഉടമ തോമസ് ദാനിയേലിന്റെ പേരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പിനിയും ഓസ്ട്രെലിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലഭിക്കുന്ന വിവരം.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ കോംപീറ്റന്റ് അതോറിട്ടിയെ ഈ കേസിന്റെ ആവശ്യത്തിനായി നിയമിച്ചിരുന്നു എങ്കിലും കോടതി വിധി പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. 2020 നവംബര്‍ 23 ലെ കേരള ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന BUDS RULES ഫ്രെയിം ചെയ്യുക, കോപീറ്റന്റ് അതോറിറ്റിക്ക് ഓഫീസും സ്റ്റാഫും അനുവദിക്കുക, നിക്ഷേപകരുടെ ക്ലെയിം സമര്‍പ്പിക്കുന്നതിനായി BUDS കോടതികളില്‍ സംവിധാനം ഏര്‍പ്പെടുത്തുക, പോപ്പുലര്‍ ഉടമകളുടെ നശിച്ചു പോകുന്ന വസ്തു വകകളും വാഹനങ്ങളും കണ്ടു കെട്ടി ലേലം ചെയ്യുക, എന്നിവയാണ് നില്‍പ്പ് സമരത്തിലൂടെ നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.