വര്‍ക്കല: തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎ കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ വാഹനത്തില് നിന്ന് അരക്കിലോ എംഡിഎംഎ ശേഖരം കൂടി കണ്ടെത്തി. വർക് ഷോപ്പ് മെക്കാനികിനെ എത്തിച്ച് വാഹനത്തിൻറെ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെയാണ് ഡാൻസാഫ് സംഘം ലഹരിയുമായി പിടികൂടിയത്. ജനുവരി 22-ന് പുലർച്ചെയാണ് ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലെത്തിയ പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ ഒന്നര ഗ്രാം എം.ഡി.എം.എയാണ് ഡാൻസാഫ് സംഘം 26ന് കണ്ടെത്തിയത്.
റിമാൻഡിൽ ആയിരുന്ന പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിനുള്ളില് കൂടുതതൽ എം.ഡി.എം.എ ശേഖരം ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ആദ്യം വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വർക് ഷോപ്പിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിൻറെ വിവിധ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് ഇവ കണ്ടെത്താനായത്. മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിലായിരുന്നു അരക്കിലോ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വർക്കല തഹസീൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.





























