തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലറ സ്വദേശിയായ ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തു. കഴിഞ്ഞയാഴ്ചയാണ് വൈകുന്നേരത്തോടെ വിദ്യാർഥിയെ വീടിന്‍റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് ധർമരാജനെ പിടികൂടിയത്. അറസ്റ്റിലായ ആള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി സംശയമുണ്ടെന്ന് സമീപവാസികൾ മൊഴി നല്‍കിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ താൻ മുൻപ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി പ്രതി സമ്മതിച്ചു. പീഡനത്തിൽ മനംനൊന്ത് കുട്ടി ജീവനൊടുക്കിയെന്നാണ് നിഗമനം. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.



























