വാഷിങ്ടൺ: നാസാ ശാസ്ത്രജ്ഞനും മലയാളിയുമായ അനിൽ മേനോൻ തന്റെ കന്നി ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) വിജയകരമായി പൂർത്തിയാക്കി ചരിത്രമെഴുതി. പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള ഡോക്ടറും മെക്കാനിക്കൽ എഞ്ചിനീയറുമായ അനിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ.എസ്.എസ്) കമാൻഡർ ജസീക്ക മേയറിനൊപ്പമാണ് ഈ ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്. നാസ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആറ് മണിക്കൂർ 27 മുനിറ്റ് നീണ്ടുനിന്നതായിരുന്നു ദൗത്യം. ഇന്ത്യൻസമയം വ്യാഴാഴ്ച വൈകീട്ട് 06.03-നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്(ഐ.എസ്.എസ്.) പുറത്തുള്ള അനിലിന്റെ സ്പെയ്സ് വാക്ക് ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30-വരെ ദൗത്യം നീണ്ടു.
നിലയത്തിന്റെ സൗരോർജ സംവിധാനം ആധുനികീകരിക്കാനുള്ള ശ്രമവുമായാണ് ഏഴുമണിക്കൂർ നീണ്ട സങ്കീർണ ദൗത്യം (എക്‌സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി-ഇവിഎ). നിലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഭാവി പര്യവേക്ഷണങ്ങൾക്ക് ആവശ്യമായ കൂടുതൽ ഊർജലഭ്യത ഉറപ്പാക്കുന്നതിനുമായി പല ഉപകരണങ്ങളും നിലയത്തിനുപുറത്ത് ഘടിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎസ് സ്‌പേസ് വാക്ക് 96 എന്നായിരുന്നു ദൗത്യത്തിന് പേര് നൽകിയിരുന്നത്. ബഹിരാകാശ നിലയത്തിൽ ഈ വർഷം അവസാനം സ്ഥാപിക്കാനുദ്ദേശിക്കുന്ന പുതിയ ഐഎസ്എസ് റോൾ-ഔട്ട് സോളാർ അറേ സ്ഥാപിക്കുന്നതിനുള്ള ഹാർഡ്‌വെയറുകൾ അവർ സജ്ജീകരിച്ചു. ബഹിരാകാശ നിലയത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങൾക്കും ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യമായ അധിക വൈദ്യുതോർജം ലഭ്യമാക്കുന്നതിനാണ് നവീകരിച്ച സോളാർ അറേ സ്ഥാപിക്കുന്നത്.




























