ന്യൂഡൽഹി : ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന ‘ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026’ൽ തന്റെ സ്വകാര്യ വിവരങ്ങൾ അനുവാദമില്ലാതെ പരസ്യമായി പ്രദർശിപ്പിച്ചതായി ആരോപിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമിത ബുദ്ധി സ്റ്റാർട്ടപ്പായ ‘റെസെക്യൂരിറ്റി’ (RESecurity) തങ്ങളുടെ എ.ഐ ടൂൾ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് തന്റെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. സമ്മിറ്റിൽ പങ്കെടുത്ത ഒരാളാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും, നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തന്റെ വിവരങ്ങൾ പ്രദർശിപ്പിച്ചതെന്നും ദീപ്കെ വ്യക്തമാക്കി.
മൊബൈൽ നമ്പറുകളുൾപ്പടെയുള്ള വിവരങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചതായി അഭിജിത് ദീപ്കെ പങ്കുവെച്ച ചിത്രത്തിൽ കാണാം. ജനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ യു.എസ് കമ്പനികളുടെ സഹായം തേടുകയാണോ എന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചോദ്യമുന്നയിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഓഗസ്റ്റ് 6, 7 തീയതികളിലാണ് മൂന്നാമത് ഫ്യൂച്ചർ ക്രൈം സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സൈബർ സുരക്ഷ, നിർമിത ബുദ്ധി (AI) വഴി ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ഫോറൻസിക്സ്, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ചുള്ള വിപുലമായ നയരൂപീകരണ ചർച്ചകൾക്കായാണ് ഈ സമ്മിറ്റ് നടത്തുന്നത്.
ഫ്യൂച്ചർ ക്രൈം റിസർച്ച് ഫൗണ്ടേഷൻ (FCRF) നേതൃത്വം നൽകുന്ന ഈ സമ്മിറ്റിൽ രാജ്യത്തെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, പ്രതിരോധ വിദഗ്ധരും, അന്താരാഷ്ട്ര അന്വേഷണ ഏജൻസികളിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഈ സമ്മിറ്റിന്റെ പ്രധാന പ്ലാറ്റിനം പങ്കാളികളിലൊന്നാണ് ദീപ്കെയുടെ സ്വകാര്യ വിവരങ്ങൾ പ്രദർശിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന റെസെക്യൂരിറ്റി എന്ന കമ്പനി.




























