പന്തളം: നഗരത്തെ മാലിന്യമുക്തമാക്കാൻ ലോകബാങ്ക് സഹായത്തോടെ സമഗ്ര പദ്ധതി നടപ്പാക്കാൻ നഗരസഭ. ഇതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഗഡുവായി അനുവദിച്ച 76,51,087 രൂപ വിനിയോഗിച്ചാണ് ആദ്യ ഘട്ടം നടപ്പാക്കുക.പദ്ധതി തുകയുടെ 70 ശതമാനം ലോകബാങ്കും 30 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും വഹിക്കും. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.മുട്ടാർ നീർച്ചാലിന്റെ കരയിൽ അടിഞ്ഞുകൂടിയ മാലിന്യം നിർമാർജനം ചെയ്യുന്നതിനു മുന്നോടിയായി എത്ര അളവിൽ മാലിന്യമുണ്ടെന്നു കണ്ടെത്താനുള്ള സർവേ പൂർത്തിയായി.
കുറുന്തോട്ടയം പാലം മുതൽ കെഎസ്ആർടിസി വരെയുള്ള ഭാഗത്തായിരുന്നു സർവേ.ഇവ ശേഖരിച്ചു കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് തയാറാക്കുന്ന താൽക്കാലിക ഷെഡിൽ പ്ലാസ്റ്റിക്, ജൈവ, ചില്ല് മാലിന്യങ്ങൾ വെവ്വേറെ തരംതിരിക്കും. ഇതിന്റെ റിപ്പോർട്ട് ഖരമാലിന്യ പരിപാലന വിഭാഗം അധികൃതർക്ക് കൈമാറും.നീർച്ചാലിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മാലിന്യം നീക്കും. വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. മാലിന്യം സംസ്കരിച്ചു വളമാക്കുന്നതും പ്ലാസ്റ്റിക് പൊടിക്കുന്ന സംവിധാനവും വരും.ഹരിതകർമസേനാംഗങ്ങൾക്ക് ശുചിമുറി, വിശ്രമമുറി അടക്കം പദ്ധതിയിലുണ്ട്. ഈ ജോലികൾ പിന്നീട് തുടങ്ങും. ചന്തയിലെ ജൈവമാലിന്യ സംസ്കരണത്തിനായി ശുചിത്വമിഷന്റെ ധനസഹായത്തോടെയുള്ള തുമ്പൂർമുഴി പദ്ധതിക്കുള്ള സൗകര്യങ്ങൾ പൂർത്തിയാകുന്നു. 4 അറകളുള്ള യൂണിറ്റ് നിർമിച്ചത് 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ്. ഏപ്രിൽ ആദ്യം പ്രവർത്തനം തുടങ്ങുമെന്നു സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു.