ബെംഗളൂരു: 2019ൽ കോൺഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺഗ്രസിലേക്ക്. കടലൂർ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ഗൗഡയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രയത്നിക്കുമെന്ന് ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കൾ അംഗീകരിച്ചെന്നും ശിവകുമാർ പറഞ്ഞു.
ഓപ്പറഷൻ കമലക്ക് നേതൃത്വം നൽകിയ വ്യവസായിയെ പാർട്ടിയിലെടുക്കുന്നത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ശിവകുമാർ പ്രതിരോധിച്ചു. പ്രതിപക്ഷ പാർട്ടിയിലായിരുന്നപ്പോൾ ഉദയ് അവർക്കുവേണ്ടി പലതും ചെയ്തിരിക്കാം. എ മഞ്ജു, ശ്രീനിവാസ് ഗൗഡ, ഗുബ്ബി വാസു, ശിവലിംഗെ ഗൗഡ, മധു ബംഗാരപ്പ തുടങ്ങിയ നേതാക്കൾ തിരികെ കോൺഗ്രസിലെത്തി. രാഷ്ട്രീയത്തിൽ പലതരം പ്രേരണകൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഓപ്പറേഷൻ കമല.
കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസ്-ജെഡിഎസ് സഖ്യമായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. എന്നാൽ മന്ത്രിസഭയുടെ മധുവിധു അവസാനിക്കും മുമ്പേ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി പാളയത്തിലെത്തിച്ച് ബിജെപി അധികാരം പിടിച്ചു. ഓപ്പറേഷൻ കമല എന്നാണ് ബിജെപി നീക്കത്തെ വിശേഷിപ്പിച്ചത്.